ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യച്ചോർച്ചയിൽ ഉന്നത ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്ഗ്രസും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ് യുഐ).
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം രാജസ്ഥാനാണെന്നും രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കീഴിൽ റാക്കറ്റിന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നുവെന്നും യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും എൻഎസ്യുഐ അധ്യക്ഷൻ വിനോദ് ജാഖറും ഡൽഹിയിലെ കോണ്ഗ്രസ് കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പുരിൽ ആരോപണ വിധേയരായവർ രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാക്കളുമായി ചേർന്നെടുത്തിട്ടുള്ള ഫോട്ടോകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബുകളായിട്ടുള്ള നഗരങ്ങളിലെ മിക്ക കോച്ചിംഗ് സ്ഥാപനങ്ങളും ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കേസുമായി ബന്ധപ്പെട്ട് കോച്ചിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അവരെ വിട്ടയച്ചതായും എൻഎസ്യുഐ അധ്യക്ഷൻ ആരോപിച്ചു.
10 വർഷത്തിനിടെ 89 പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്നും 48 തവണ പരീക്ഷകൾ വീണ്ടും നടത്തേണ്ടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നിരോധിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അന്വേഷണം നടത്താനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.